|
Written by സി.പി. അബൂബക്കര്‍
|
|
Sunday, 25 October 2009 15:00 |
തൂവലും മഷിക്കുപ്പിയുംസി.പി. അബൂബക്കര്നീരജ നല്ല ഒരു കവിയും നല്ല മാര്‍ക്കറ്റീയറും ആണ്. മാര്‍ക്കറ്റിങ്ങ് ഒരിക്കലും മോശമായ കാര്യമല്ല. സമാഹാരത്തിലെ ആദ്യകവിത വായിച്ചാല്‍പിന്നെ ഈ സമാഹാരം സ്വന്തമാക്കാതെ പിന്‍വലിയാന്‍ ആര്‍ക്കുമാവില്ല. തിരി എന്നാണ് ഈ കവിതയുടെ ശീര്‍ഷകം. ലളിതം , സൗമ്യം , ദീപ്തം. ജി. ശങ്കരക്കുറുപ്പിന്റെ ഒരു സമാഹാരം മധുരം സൗമ്യം ദീപ്തം എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാമ്യം യാദൃഛികം തന്നെയാണ്. കാരണം ജിയുടെ ദര്‍ശനസാന്ദ്രമായ മാധുര്യമോ ദീപ്തിയോ സൗമ്യതയോ അല്ല നീരജയുടേത്. ചില ചുളിഞ്ഞ നെറ്റികള്‍ ഞാന്‍ മനസ്സില്‍ കാണായ്കയല്ല. ഒരുപ പ്ലസ്ടൂ കുട്ടിയുടെ കവിതകളെ പറ്റി ഒരു ചെറുകുറിപ്പെഴുതുന്നതിനു ജിയെയും മറ്റും വലിച്ചുകൊണ്ടുവരേണ്ടതുണ്ടോ? വരേണ്യ പണ്ഡിതന്മാരുടെ ചോദ്യമാവുമത്, നിരൂപകശ്രേഷ്ഠന്മാരുടെ.. അവരാണല്ലോ കവിതയെ നിയന്ത്രിക്കുന്നത്. കവിതയുടേയും മറ്റുസര്‍ഗ്ഗരചനകളുടേയും പരോപജീവികളായി അവര്‍ സമ്മാനം പോലും വാങ്ങുന്നുണ്ട്. എേേപ്പര്‍പെട്ട നിരൂപകപ്രമാണികളുടെ സാക്ഷ്യപത്രമില്ലാതെ എങ്ങനെ നീരജ കവിയാകും? ചില ചെറിയ കുറുമ്പുകള്‍ നീരജയ്ക്കും ഉണ്ടായിരിക്കണം, ഈ കവി അവതാരിക എഴുതിപ്പിച്ചത് ഒരു നിരൂപകനെ കൊണ്ടല്ല, മറിച്ച്, കവി സചീന്ദ്രനെ കൊണ്ടാണ്. കവിതയുടെ പരിണാമവും ചരിത്രവും പഠിക്കാം, സൗന്ദര്യശാസ്ത്രം ഒട്ടൊന്ന് മനസ്സിലാക്കാം, അതും സ്റ്റോക്ക് സിദ്ധാന്തങ്ങള്‍- അതിലപ്പുറം നിരൂപണം കൊണ്ട് കവിക്ക് വിശേഷിച്ചൊന്നും കിട്ടാനില്ല. ഗഥെ പറഞ്ഞതുപോലെ അവരെ കല്ലെറിയാനൊന്നും ഞാനിവിടെ മെനക്കെടുന്നില്ല. അവര്‍ ഓസിനു കിട്ടുന്ന ആശയങ്ങളുമായി പിഴച്ചുകൊള്ളട്ടെ. തിരിയെ പറ്റിയാണ് പറഞ്ഞത്. വളരെ ലളിതവും സ്വാഭാവികവുമായ ഒരു കാര്യമാണ് തിരി. ആളിക്കത്തിയാല്‍ തിരി പെട്ടെന്നണഞ്ഞുപോവും. നീരോടെ കൊളുത്തിയാല്‍ തിരിയില്‍ അഗ്നി പകര്‍ന്നുകിട്ടുകയില്ല. നിലവിളക്ക് കൊളുത്തുന്ന സാധാരണ ഉദ്ഘാടകന്റെ ഗതികേടാവും മനുഷ്യന്. നിലയില്ലാതെ തെളിഞ്ഞാലും അപകടമാണ്. ഈര്‍ഷ്യയും അസൂയയും ഒക്കെ പകരം കിട്ടും. അതോടെ തിരി കെട്ടുപോകും. കേവലമായ നാലുവരിയില്‍ വലിയൊരു ജീവിതം ഒതുക്കിയിരിക്കുന്നു നീരജ. വലിയ വീട്ടിലെ പെണ്‍കുട്ടികള്‍ പട്ടം പറപ്പിക്കരുത് എന്ന ഒരു കവിതയുണ്ട്, ഡോ. രതീസാക്‌സേനയുടേതായിട്ട്. ശീര്‍ഷകം സൂചിപ്പിക്കുന്നപോലെ അതില്‍കെണികളുണ്ടാവുമെന്ന് യാഥാസ്ഥിതികസമൂഹം വിലയിരുത്തും. പെണ്‍കുട്ടി ആളിക്കത്തുകയും തെളിയുകയും ഞെളിയുകയും ചെയ്യുന്ന തിരിയായാലോ? ചാള്‍സ്ഫ്യൂറിയര്‍ എന്ന പഴയ ഫ്രഞ്ച് സോഷ്യലിസ്റ്റ് വിചാരിച്ചാല്‍പോലും രക്ഷയുണ്ടാവില്ല. ഈ നാലുവരിയില്‍ ഇത്രയൊക്കെ ഒതുക്കുമ്പോള്‍ പുസ്തകത്തിലുടനീളം എന്തായിരിക്കും ഈകവിക്കുപറയാനുണ്ടാവുക എന്നൂഹിച്ചു നോക്കൂ. ഒരു കവിതകൂടിയേ ഞാനീ കുറിപ്പില്‍ പരിശോധിക്കുന്നുള്ളൂ. അഹം. വരവീണ കടലാസില്‍ എണ്ണയിട്ടുനോക്കിയാലും ഞരമ്പോടിയ ഇലയില്‍ മഷിയിട്ടുനോക്കിയാലും അക്ഷരങ്ങള്‍ ചിതറിവീണ കീബോഡില്‍ വിരലമര്‍ത്തിനോക്കിയാലും സുഹൃത്തേ, നിനക്കെന്നെ കാണാനാവില്ല. കാരണം നീയെന്നെ നിന്നില്‍ തെരയുന്നില്ല. ചില പ്രായോഗികപരിശീലനരീതികളേയും ചില അന്ധവിശ്വാസങ്ങളേയും ഒന്ന് തോണ്ടുന്നുവെന്നതല്ലല്ലോ ഈ കവിതയുടെ മികവ്. പ്രിയങ്കരമായതാണെങ്കില്‍ അതിനെ സ്വന്തം ഹൃദയത്തില്‍തേടണമെന്ന സൂഫി വിചാരം എ്‌തേ ഈ പെണ്‍കുട്ടിയെ ഇത്ര ചെറുപ്പത്തിലേ പിടികൂടിയത്? അത് കുഴപ്പമാണെന്നല്ല. ദര്‍ശനത്തിനും കവിതയ്ക്കും ഇങ്ങനെയങ്ങ് സംയോജിക്കാനാവുന്നതെങ്ങനെയെന്ന അസൂയയിലാണ് ഞാന്‍ ഈ സമാഹാരത്തിലെ 42 രചനകളില്‍ മൂന്നാലെണ്ണം ഒഴിവാക്കിയാല്‍ പക്വതവന്ന ഒരു കവിയുടെ കൈമുദ്രകള്‍ ഈ കാവ്യസമാഹാരത്തില്‍ കാണാം. പുതിയ കവികളെ അവഹേളിക്കാനൊന്നുമല്ല, എങ്കിലും അവരില്‍ പലരുടേയും രചനകള്‍ കവിതയെന്ന സങ്കല്പത്തിനുതന്നെ എതിരാണ്. കവിതയെ പറ്റി ഞാനെന്തിനാണ് സങ്കല്പിക്കുന്നത് എന്ന ചോദ്യത്തിനു എനിക്കുത്തരമില്ല. ഒരു കാര്യ ഞാന്‍ പലേടത്തും പറഞ്ഞേത് ഇവിടെയും ആവര്‍ത്തിക്കുകയാണ്. പുതിയ പലകവിതകളും കവിതയെന്നതിനേ്ക്കാള്‍ നോവലിലെയോ കഥയിലേയോ ലഘുവിവരണങ്ങളേക്കാള്‍ മെച്ചമല്ല. ചിലപ്പോള്‍ അവയേക്കാള്‍ താഴെയുമാണ്. അവാര്‍ഡും തൊങ്ങലുമെല്ലാം കിട്ടും. രണ്ടിലയും മൂന്ന് പൂവും ദുര്‍ഗ്രഹമായ ഒരനര്‍ത്ഥവും ചേര്‍ന്നാല്‍ കവിതയായി. ഈ വിപത്തിന് നേരെ ശക്തമായി വിരല്‍ ചൂണ്ടുകയാണ് നീരജയുടെ തൂവലും മഷിക്കുപ്പിയും. പുസ്തകനാമം തന്നെ തുടക്കത്തെ കുറിക്കുന്നു. അത് നല്ല തുടക്കമാണ് താനും കതാവിവരണത്തിനപ്പുറം നല്ല രചനകളാണ് മിക്കകവിതകളും. ഇത് വായിക്കുക ഒരനുഭവം തന്നെയാകുന്നു. ഇന്നത്തെ പ്രസിദ്ധീകരണസാധ്യതകളില്‍ രക്ഷപ്രാപിച്ചുവന്ന കവിതയല്ലഇപ്പുസ്തകത്തിലെ ഒരു കവിതയും. നീരജയെ അനുഗ്രഹിക്കാനൊന്നും ഞാനാളല്ല. പരാജയപ്പെടാന്‍ സമ്മതിക്കാത്ത ഒരു കവിയെന്ന നിലയില്‍ പിടിച്ചുനില്ക്കാന്‍ ശേഷിയുള്ള ഈകവിയെ ഞാന്‍ സ്‌നേഹപൂര്‍വ്വം പരിചയപ്പെടുത്തുന്നു. കാവ്യസമാഹാരം- തൂവലും മഷിക്കുപ്പിയും കവി- നീരജ. എം. പ്രസാധനം- ലിപി പബ്ലിക്കേഷന്‍സ് വില- നാല്പത് രൂപ.
|
|
Last Updated ( Wednesday, 04 November 2009 12:18 )
|