|
Written by നിസാര്‍ മുഹമ്മദ്
|
|
Wednesday, 03 February 2010 21:37 |
കലൈഞ്ജറുടെ തോഴന്‍; മലയാളത്തിന്റെ ഹൈദ്രോസ്നിസാര് മുഹമ്മദ്
കൊച്ചിയിലെ ഇരുമ്പ് വ്യാപാരിയായ മുഹമ്മദിന്, മകന്‍ സലിം അഹമ്മദ് ഘൗഷിനെ ഒരു കൃഷി ഓഫീസര്‍ ആക്കണമെന്നായിരുന്നു മോഹം. പ്രീഡിഗ്രി പരീക്ഷയുടെ ഫലം വന്നപ്പോള്‍ മകന്‍ "ജസ്റ്റ് പാസ്'. വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബിരുദത്തിന് അഡ്മിഷന്‍ ലഭിക്കാന്‍ ഒരു രാഷ്ട്രീയക്കാരന്റെ ശുപാര്‍ശക്കത്ത് സംഘടിപ്പിച്ച മുഹമ്മദ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ അരികിലേക്ക് മകനെ അയച്ചു. ശുപാര്‍ശ കത്ത് വായിച്ച ശേഷം സിഎച്ച് പറഞ്ഞു; അര്‍ഹതയുണ്ടെങ്കില്‍ തനിക്ക് അഡ്മിഷന്‍ കിട്ടും. വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശം കേട്ട് നിരാശനായ അവന്‍ ഗേറ്റിന് പുറത്തുകടന്നയുടനെ തന്നെ കത്ത് വലിച്ചുകീറി ഓടയിലെറിഞ്ഞു. അപ്പോഴാണ് അടുത്തുള്ള ചുവരില്‍ ശിവാജി ഗണേശന്റെ "തിരുവിളയാടല്‍' സിനിമാ പോസ്റ്റര്‍ അവന്‍ കാണുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാട്ടും മാത്രമേ അന്ന് തിരുവിളയാടല്‍ റിലീസ് ചെയ്തിട്ടുള്ളു. ശിവാജി ഗണേശന്റെ കടുത്ത ആരാധകനായ അവന്‍ പിന്നെയൊന്നും ആലോചിക്കാതെ നേരെ തിയേറ്ററിലേക്ക് ഓടി. കൊച്ചിയിലുള്ള ശിവാജി ഫാന്‍സുകാരേക്കാള്‍ മുമ്പെ തിരുവിളയാടല്‍ കാണുക എന്നതായിരുന്നു ലക്ഷ്യം. സിനിമ കഴിഞ്ഞ് കൊച്ചിയിലെത്തുമ്പോള്‍ അവന്റെ മനസ്സില്‍ ശിവാജിയോടുള്ള ഇഷ്ടം കൂടിയിരുന്നു; ഒപ്പം സിനിമയോടുള്ള പ്രണയവും. ആ മോഹം അണയ്ക്കാനാവാത്ത തീയായി ജ്വലിച്ചിരുന്നില്ലെങ്കില്‍, കൊച്ചിന്‍ ഹനീഫയെന്ന ചലച്ചിത്ര പ്രതിഭയെ കലാകേരളത്തിന് ലഭിക്കുമായിരുന്നില്ല; പകരം അഹമ്മദ് ഘോഷ് എന്ന കൃഷി ഓഫീസര്‍ കേരളത്തിന്റെ ഏതെങ്കിലും കോണില്‍ തേങ്ങയും കപ്പയും ഏലവുമെല്ലാം പറിച്ചുനട്ട് പരീക്ഷണം നടത്തി ജീവിതം തള്ളിനീക്കുമായിരുന്നു.
 മിമിക്രിയിലൂടെയാണ് കൊച്ചിന്‍ ഹനീഫ അരങ്ങിലെത്തുന്നത്. ശിവാജി ഗണേശന്റെ വീരപാണ്ഡ്യ കട്ടബൊമ്മന്‍ എന്ന ചിത്രത്തിലെ ഡയലോഗുകള്‍ കാണാതെ പഠിച്ച് തന്മയത്വത്തോടെ വേദിയില്‍ അനുകരിച്ചിരുന്നു കൊച്ചിന്‍ ഹനീഫയെ അന്നത്തെ മിമിക്രി താരങ്ങളായ ആലപ്പി അഷറഫും ഫാസിലും നെടുമുടി വേണുവുമൊക്കെ തെല്ലൊരു അസൂയയോടെയാണ് നോക്കി കണ്ടിരുന്നത്. പിന്നെ നാടകത്തിലും തന്റെ ദൗത്യം ഭംഗിയാക്കിയ ഹനീഫ 1970-കളിലാണ് സിനിമാ ജീവിതം തുടങ്ങിയത്. അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങള്‍, പിന്നെ ക്യാരക്ടര്‍ വേഷങ്ങള്‍, ഏറ്റവുമൊടുവില്‍ ഹാസ്യവേഷങ്ങളിലൂടെയും ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ചു. കിരീടത്തിലെ "ഹൈദ്രോസും', മീശമാധവനിലെ "പിടലി'യും മാന്നാര്‍ മത്തായി സ്പീക്കിംഗിലെ "എല്‍ദോ'യും പഞ്ചാബി ഹൗസിലെ "ബോട്ട് മുതലാളി'യും പറക്കും തളികയിലെ "സബ് ഇന്‍സ്‌പെക്ടറുമായി നിരവധി ഹാസ്യകഥാപാത്രങ്ങള്‍ ഇന്നും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 300-ഓളം സിനിമകളില്‍ അഭിനയിച്ച ഹനീഫ സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടുകയും ചെയ്തു. മൂന്നുമാസങ്ങള്‍ക്ക് മുമ്പ്, വാത്സല്യം, ഭീഷ്മാചാര്യ തുടങ്ങിയ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 13 സിനിമകളുടെ സംവിധായകനും സൂപ്പര്‍ ഹിറ്റുകളായ നിരവധി മലയാള ചിത്രങ്ങളുടെ തിരക്കഥാ കൃത്തുമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ ഉറ്റതോഴനായിരുന്ന ഹനീഫ, പക്ഷെ ഒരിക്കല്‍ പോലും ആ സൗഹൃദം ദുരുപയോഗം ചെയ്തിട്ടില്ല. വ്യക്തിപരമായി ഒരു സഹായത്തിനും അദ്ദേഹം കലൈഞ്ജറുടെ അരികിലെത്തിയിട്ടില്ലെന്നതാണ് സത്യം. അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളിയിലാണ് ഹനീഫയും കരുണാനിധിയുമായി ആഴത്തിലുള്ള ബന്ധത്തിന് തുടക്കമാകുന്നത്. "മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്' എന്ന സിനിമ തമിഴിലെടുക്കാനാണ് കലൈഞ്ജര്‍ വിളിച്ചത്. തമിഴില്‍ ആ ചിത്രം ഹനീഫ തന്നെ സംവിധാനം ചെയ്യണമെന്ന് കരുണാനിധിയുടെ നിര്‍ദ്ദേശം. 'പാശൈപ്പറവകള്‍' എന്ന പേരില്‍ തമിഴില്‍ പടം ഹിറ്റായതോടെ കരുണാനിധിക്ക് ഹനീഫയെ "റൊമ്പ്മ്പ പുടിച്ചു'. പിന്നെ കരുണാനിധിയുടെ മൂന്ന് സിനിമകള്‍ കൂടി ഹനീഫ സംവിധാനം ചെയ്തു. അതോടെ കലൈഞ്ജറുടെ കഥാചര്‍ച്ചകളില്‍ ഹനീഫയും പങ്കാളിയായി. ബന്ധം വളര്‍ന്നപ്പോള്‍ ഡിഎംകെയുടെ പൊതുയോഗങ്ങളില്‍ പ്രാസംഗികനായി. ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കലൈഞ്ജര്‍ ഹനീഫയെ വീട്ടിലേക്ക് ക്ഷണിച്ചു. സ്വകാര്യമുറിയിലേക്ക് സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു; "ഈ മുറിയില്‍ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളൂ, ഒന്ന് എംജിആര്‍, മറ്റൊന്ന് ഹനീഫ.' സിനിമയിലും രാഷ്ട്രീയത്തിലും ഹനീഫയ്ക്ക് നിറയെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, മനസ്സുതുറന്ന് എല്ലാം പറയാവുന്ന ഒരു സുഹൃത്ത് ഇതുവരെ തനിക്കുണ്ടായിട്ടില്ലെന്ന് തുറന്നുപറയാനും ഹനീഫയ്ക്ക് മടിയുണ്ടായിരുന്നില്ല. സ്ഥായിയായ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് വിശ്വസിക്കുന്ന ആളായിരുന്നു ഹനീഫ. തമിഴില്‍ കരുണാനിധിക്കൊപ്പം പല സിനിമകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ മറ്റുള്ളവരോട് ഉള്ളതിനേക്കാള്‍ അടുപ്പക്കൂടുതല്‍ കലൈഞ്ജറോട് ഉണ്ടെന്ന് ഒരിക്കല്‍ ഹനീഫ തന്നെ വെളിപ്പെടുത്തി. തമിഴില്‍ കമല്‍ഹാസനും രജനീകാന്തും മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഹനീഫയുടെ നല്ല സുഹൃത്തുക്കളായിരുന്നു. കമല്‍ഹാസന്റെ 'മഹാനദി'യിലൂടെയാണ് നടനെന്ന നിലയില്‍ തമിഴില്‍ ഹനീഫ ശ്രദ്ധിക്കപ്പെടുന്നത്. അതുപോലൊരു കഥാപാത്രം മലയാളത്തില്‍ അതുവരെ ചെയ്തിരുന്നില്ല. മഹാനദിയിലെ അഭിനയത്തെ പ്രശംസിച്ച് "ആനന്ദവികട'നില്‍ വന്ന നിരൂപണം കമല്‍ഹാസന്‍ തന്നെ ഹനീഫയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. "മഹാനദി'ക്ക് ശേഷം "കാതലാ കാതലാ' എന്ന ചിത്രത്തിലും കമലുമായി ഒന്നിച്ചഭിനയിച്ചു. ഇടയ്ക്കിടെ ഫോണില്‍ കുശലമന്വേഷിക്കാറുള്ള കമല്‍ഹാസന്‍, അസുഖബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഹനീഫയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. സിനിമാമോഹവുമായി മദിരാശിയിലെത്തിയ കാലം മുതലേ രജനീകാന്തുമായി അടുത്ത സൗഹൃദമായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും സിനിമാക്കാര്‍ ഏറെയെത്തുന്ന വുഡ്‌ലാന്‍ഡ് െ്രെഡവ്‌സില്‍ രജനിയും ഹനീഫയും ഒരുമിച്ച് എത്തുമായിരുന്നു. സിനിമകളില്‍ കാണിക്കുന്നതുപോലെ സിഗരറ്റുകൊണ്ടുള്ള ചെപ്പടി വിദ്യകള്‍ കാട്ടി രജനീകാന്ത് അന്ന് ഹനീഫയെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. തന്നെ സംവിധായകനാക്കിയതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്കാണെന്നും ഹനീഫ ഒരിക്കല്‍ പറഞ്ഞു. ശ്രീസായ് പ്രൊഡക്ഷന് ഒരു മലയാളം പടം എടുക്കണം. അതിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടണം. ഡേറ്റ് തരപ്പെടുത്താന്‍ ഹനീഫയെയാണ് ചുമതലപ്പെടുത്തിയത്. "ഹനീഫ പടം ചെയ്താല്‍ ഞാന്‍ ഡേറ്റ് തരാ'മെന്ന് മമ്മൂട്ടി. സഹസംവിധായകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഹനീഫ ആകെ കുഴഞ്ഞു. മമ്മൂട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഹനീഫ "ഒരു സന്ദേശം കൂടി' എന്ന സിനിമയുടെ സംവിധായകനായത്. അതിനു ശേഷം ഹനീഫയുടെ നാല് മലയാള സിനിമകളില്‍കൂടി മമ്മൂട്ടി നായകനായി. മോഹന്‍ലാലുമായാണ് കൊച്ചിന്‍ ഹനീഫ ഏറ്റവുമധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഊഷ്മളമായ ബന്ധമായിരുന്നു ഇരുവരും തമ്മില്‍. എംടിയുടെ കഥകള്‍ വായിച്ചുമാത്രം സാഹിത്യ പരിചയമുള്ള കൊച്ചിന്‍ ഹനീഫ തിരക്കഥാ കൃത്തായതും അപ്രതീക്ഷിതമായാണ്. ശ്രീസായ് പ്രൊഡക്ഷന്റെ ചിത്രത്തിന് തിരക്കഥ തയാറാക്കാന്‍ വന്നയാള്‍ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് മുങ്ങിയപ്പോള്‍ ആ ചിത്രത്തിന്റെ തിരക്കഥ എഴുതേണ്ട ചുമതല ഹനീഫയുടെ ചുമലില്‍ വന്നുവീഴുകയായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ഹനീഫയ്ക്ക് എപ്പോഴം നടനെന്ന ലേബലായിരുന്നു ഏറെയിഷ്ടം. "ഞാന്‍ നടനായാണ് സിനിമയിലെത്തിയത്, ബാക്കിയെല്ലാം ആയിത്തീര്‍ന്നതാണ്' - ഹനീഫയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു; ഒപ്പം വിടവാങ്ങലിന്റെ വേദന മനസ്സിലും....
|
|
Last Updated ( Saturday, 13 February 2010 17:13 )
|