ചിലപ്പോഴൊക്കെ തോന്നും പലതും വിധി നമുക്കായി കരുതി വച്ചവ തന്നെയെന്നു . മുജ്ജന്മബന്ധങ്ങളില്‍ വിശ്വാസം കൂടാനുമിവ കാരണമാകുന്നു. ആകസ്മികമായി പരിചയപ്പെട്ടവര്‍ യാതൊരു കാരണവും കൂടാതെങ്ങിനെ ആത്മമിത്രങ്ങളായി മാറുന്നു? ഒരു പരിധി വരെയൊക്കെ നമുക്കു പറയാനാകും സ്വഭാവങ്ങളിലെ ഒരുമയോ അല്ലെങ്കില്‍ സാഹചര്യമോ ഒക്കെയാകാം അതിനു കാരണമെന്നു. പക്ഷേ അതിനുമെത്രയോ അപ്പുറം പടര്‍ന്നു പന്തലിച്ച ഒരു സുഹൃദ്ബന്ധത്തിന്റെ മനോഹാരിത നിങ്ങളെ അത്ഭുതപ്പെടുത്തിയേയ്ക്കാം. ഈ വര്‍ണ്ണനൂലുകളുടെ തിളക്കം ദിനം പ്രതി കൂടിക്കൊണ്ടേയിരിയ്ക്കുന്നു.
അരുണ്‍ ചുള്ളിയ്ക്കലിന്‍റെ കറുത്തുപോയ പകല്‍ എന്ന ബ്ലോഗാണ്, ഇത്തവണ മഴക്കാലമാണ്. എനിക്ക് മഴയെ ഇഷ്ടമായിരുന്നില്ല. ഓലമേല്‍ക്കൂര കീറിത്തുളച്ച് വന്ന മഴത്തുള്ളികള്‍അപഹരിച്ച് കൊണ്ട് പോയ ഉറക്കങ്ങള്‍. നനഞ്ഞ് കലങ്ങിപ്പോയ പുസ്തകത്തിലെ വരികള്‍, ചോര്‍ച്ചകുറഞ്ഞ മൂലയ്ക്കിരുന്ന് ഉറങ്ങാതെ ഉറങ്ങി വെളുപ്പിച്ച രാത്രികള്‍. വീടിനകത്തും പുറത്തും നിറയുന്ന വെള്ളം. ജോലിയില്ലാതെ കയറിവരുന്ന ഡാഡി. വിശപ്പ്. ഒരിക്കലുമുണങ്ങാത്ത യൂണിഫോമിന്റെ മടുപ്പിക്കുന്നഗന്ധം. ഇതൊക്കെയായിരുന്നു എനിക്ക് മഴക്കാലം.
കണിക്കൊന്ന ഓണപ്പതിപ്പ് പദ്മരാജന്‍ സ്പെഷ്യലാണ്, അതോടൊപ്പം, ഓര്‍ക്കുട്ടില്‍ ആക്ടിവിറ്റിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില കമ്മ്യൂണിറ്റികളെ കോര്‍ത്തിണക്കിയുള്ള പതിപ്പുമുണ്ട്. പദ്മരാജന്‍റെ പ്രിയ പത്നി ശ്രീമതി രാധാലക്ഷ്മി പദ്മരാജനുമായുള്ള ചാറ്റ് ഇവിടെ കാണാം.
പി പത്മരാജന്‍; വളരെ ഹൃസ്വമായ ജീവിതകാലയളവില്‍ സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച കലാകാരന്‍. എം ടിക്ക് ശേഷം ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്ത്. എണ്‍പതുകളുടെ തുടക്കത്തിലും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും മലയാളിയുടെ ജീവിതം സ്വപ്‌നം പോലെ സുന്ദരമാക്കിയ ഗന്ധര്‍വ്വ സംവിധായകന്‍. സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ അനുരാഗത്തിന്റെ ആര്‍ദ്രമായ ഈണങ്ങള്‍ കൊരുത്തിട്ട മാന്ത്രികന്‍. നനയുന്നതിനും മുമ്പേ പെയ്തു തീര്‍ന്ന മഴയായി, മലയാളത്തിന് നഷ്ടമായ പത്മരാജന്‍.