മുണ്ടകപ്പാടത്തോട്
സന്തോഷ് മലയില്‍ ചെല്ലപ്പന്‍


 


പണ്ട്
ഉച്ചയൂണിന്
ഉമ്മറത്തിരുന്ന്
ഇമ വെട്ടാതെ
നോക്കി വിളയിപ്പിച്ചത്
കതിരോന്‍റെ
കാന്തിയില്‍
കനകക്കസവാട
തീര്‍ത്ത
നിന്‍റെ
കതിര്‍നിരകളെയാണ്.

'നാടിന്‍റെ നനവ്,
മണ്ണിന്‍റെ മണം,
കാഴ്ചയുടെ ശ്രീ,
വിശപ്പിന്‍റെ രുചി'
നിനക്ക്
വിശേഷണങള്‍
ചാര്‍ത്തിയിരുന്ന
മൂത്താനാരെ
ഇപ്പോള്‍
ചില്ലിട്ട് തൂക്കിയിട്ടുണ്ട്,
നടവാതിലിന്‍റെ
മേലെയുള്ള
ചുമരില്‍.


കലവറ കാത്തിരുന്ന
നിറനെല്‍ക്കതിര്‍ക്കുല
നിര പൊളിയ്ക്കാന്‍
വന്നവര്‍
നഗരം
കാണിയ്ക്കാന്‍
കൊണ്ടുപോയിട്ട്
നാളേറെയായി.

പത്തായപ്പുരയിലെ
പറയും,
എലിക്കത്രികയും
ഇന്നെന്‍റെ
വീട്ടിലെ
ഷോക്കേസില്‍
രാജാവും
രാജ്ഞിയുമാണ്.

നീയും
നിന്‍റെ
പായ്യാരം
പാടിയെത്തുന്ന
പകിട്ടാര്‍ന്ന പക്ഷികളും,
ഞാറും,ഞാറ്റുവേലയും,
ഞാനറിയുന്ന
മുത്തിമാരുമെല്ലാം
തോറ്റു തോറ്റു
നാടുവിട്ടു

എങ്കിലും
അരിവാളും
നെല്‍ക്കതിരും
പതിഞ്ഞ കൊടി
പറന്നു നില്‍ക്കുന്നൊരിടത്ത് നിന്ന്
ഇടയ്ക്കിടെ
ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്
മത്തായി മൂപ്പന്‍റെ
പാട്ട കൊട്ടും,
ആര്‍പ്പും,ആരവങളും,
പങ്ക് പകുത്തളക്കുന്ന
പൊലി(പൂര)പ്പാട്ടും.

മുണ്ടുടുത്ത
റബ്ബര്‍ മരങള്‍
വളര്‍ത്തി
വലുതാക്കിയ
ഒരു
പുതുപ്പണക്കാരന്‍റെ
അന്തിക്കള്ളെത്തുന്ന
ഷാപ്പില്‍ നിന്ന്!

 



 

your name:
your email:
:


your comments or suggestions:
 
comments

 

© 2008 kanikkonna.com